മാധവൻ സാർ കണക്ക് ചോദ്യം ചോദിക്കുന്നതിനിടയിലാണ് പതിവുപോലെ ഇന്ദുലേഖ ബോധംകെട്ട് വീണത്…
പരിഭ്രമിച്ചുപോയ സാറ് അവളെ പെട്ടെന്ന് കോരിയെടുത്ത് ബെഞ്ചിലേയ്ക്ക് കിടത്തി..പിള്ളേരെല്ലാം അവൾക്ക് ചുറ്റും കൂടി നിന്ന് നോക്കുന്നുണ്ട്..ഇന്ദുലേഖയ്ക്ക് ഈയാഴ്ച്ച തന്നെ ഇത് രണ്ടാമത്തെ തവണയാണ് ബോധക്ഷയം വരുന്നത്..
ഇന്ദുലേഖ…
ക്ലാസിലെ ഏറ്റവും ചെറിയ കുട്ടി അവളായിരുന്നു..പൂച്ചക്കണ്ണും മെല്ലിച്ച ശരീരവും ചുരുണ്ട മുടിയുമുള്ള കൊച്ചൊരു പെൺകുട്ടി..അവളുടെ നെറ്റിയിലൊരു വലിയ മറുകുണ്ട്..പഠിത്തത്തിൽ വലിയ മിടുക്കിയൊന്നുമല്ലെങ്കിലും പാട്ട് പാടാൻ അവൾക്ക് അപാര കഴിവായിരുന്നു..എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയും അവളായിരുന്നു..എന്തിനും ഏതിനും എനിക്കൊപ്പം അവളും അവൾക്കൊപ്പം ഞാനും..
കണക്ക് പഠിപ്പിക്കുന്ന മാധവൻ സാറിനെയായിരുന്നു അന്ന് ഭൂമിയിൽ ആകെക്കൂടി പേടിയുണ്ടായിരുന്നത്..ഉത്തരം പറയാതെ നിൽക്കുമ്പോൾ സാറ് കാലിന്റെ തുടയിൽ തള്ളവിരലിന്റെയും ചൂണ്ടുവിരലിന്റെയും നഖങ്ങൾ ചേർത്ത് പിടിച്ചൊരു നുള്ള് തരും..അനുഭവിച്ചതിൽ വെച്ച് ഏറ്റവും വലിയ വേദന അതാണെന്ന് തോന്നിയിട്ടുണ്ട്..
മാധവൻ സാറ് ചോദ്യം ചോദിക്കുന്ന അന്ന് ഇന്ദുലേഖയ്ക്ക് ഉറപ്പായും ബോധക്ഷയം വന്നിരിക്കും..സാറ് അവളെ പൊക്കിയെടുത്ത് സ്റ്റാഫ്‌ റൂമിൽ കൊണ്ടോവും..അടുത്തുള്ള ചായക്കടയിൽ നിന്ന് ചായ വാങ്ങിക്കൊടുക്കും..അവളുടെ വയ്യായ്മയുടെ കനമനുസരിച്ച് പഴംപൊരിയോ ഉഴുന്നുവടയോ പരിപ്പുവടയോ കാണും..ചായയും കടിയും കഴിച്ചാലും അവള് വെള്ളത്തിനു മേലെ കിടക്കുന്ന വാഴപ്പിണ്ടി പോലെ ഇങ്ങനൊരു കിടപ്പാ..അവസാനം അടുത്തുള്ളൊരു മാമന്റെ ഓട്ടോ വിളിച്ച് അവളെ വീട്ടിൽ വിടും..
ഇവളുടെ സ്ഥിരമായുള്ള ബോധക്ഷയം കാരണം ഓട്ടോ മാമൻ എല്ലാ ദിവസത്തെയും രണ്ടാമത്തെ പീരീഡിൽ വേറെ ഒരോട്ടത്തിനും പോകാതെ സ്കൂളിന്റെ ഫ്രണ്ടിൽ തന്നെയുണ്ടാവും..
അവള് പോയിക്കഴിയുമ്പോൾ സാറ് ചോദ്യം ചോദിക്കുന്നത് അവളുടെ സീറ്റിന്റെ അടുത്തിരിക്കുന്ന എന്നോടാണ്..സ്വഭാവികമായും സാറിന്റെ നുള്ള് ഇത്തിരി പോലും പാഴാകാതെ എന്റെ തുടയിൽ തന്നെ കിട്ടും..
മാധവൻ സാറിന്റെ നുള്ളിൽ നിന്ന് സമർത്ഥമായി രക്ഷപ്പെട്ടു പോകുന്ന ഇന്ദുലേഖയോട് നേര് പറഞ്ഞാൽ എനിക്ക് മുഴുത്ത അസൂയയുണ്ടായിരുന്നു..
പിറ്റേന്ന് രാവിലെ യാതൊരു കുഴപ്പവുമില്ലാതെ സ്കൂളിൽ വരുന്ന അവളെ കാണുമ്പോൾ “ബോധക്ഷയം ഇവളുടെ അടവാണോ “എന്ന് ഞാൻ സംശയിച്ചിട്ടുണ്ട്..
അവളെപ്പോലെ ഒരിക്കലെങ്കിലും ഒന്ന് ബോധംകെട്ട് വീഴാൻ എന്തോരം ആഗ്രഹിച്ചിട്ടുണ്ടെന്നറിയുവോ..അന്നൊക്കെ എനിക്കങ്ങനെ അസുഖങ്ങളൊന്നും വരാറുമില്ല..എന്തെങ്കിലും വലിയ അസുഖം വന്ന് ആശൂത്രിയിൽ പോയി ഡ്രിപ്പൊക്കെ ഇട്ട് മുന്തിരിങ്ങയും ഓറഞ്ചുമൊക്കെ തിന്ന് കിടക്കുന്നതൊക്കെ എത്രയോ തവണ സ്വപ്നം കണ്ടിട്ടുണ്ട്..
ബന്ധക്കാരൊക്കെ കാണാൻ വരുമ്പോ തരുന്ന പത്തോ അമ്പതോ രൂപയൊക്കെ കിടപ്പു രോഗിയ്ക്കുള്ള അലവൻസായി കിട്ടാൻ ആത്മാർത്ഥമായി ആശിച്ചിട്ടുണ്ട്..അതിനു വേണ്ടി എന്തോരം പ്രാർത്ഥിച്ചിട്ടുണ്ട്..ദൈവം അതൊന്നും കേട്ടില്ല..
അങ്ങനെയിരിക്കെയാണ് എന്റെ വയറിന്റെ വലതുഭാഗത്തായി വട്ടത്തിലുള്ള ചെറിയൊരു തടിപ്പ് പ്രത്യക്ഷപ്പെടുന്നത്..കൂട്ടത്തിൽ ചൊറിച്ചിലും..ചെറിയ തോതിൽ തുടങ്ങിയ ആ ചൊറിച്ചിൽ പിന്നെ വലിയൊരു ചൊറിയായി..ഇതിങ്ങനെ വെച്ചോണ്ടിരിക്കാതെ ആശൂത്രിയിൽ കൊണ്ടോയി കാണിക്കാമെന്ന് അച്ഛൻ പറഞ്ഞ കേട്ട് ഞാൻ പോകാനൊരുങ്ങി..
വയറിൽ വന്ന ഭാഗ്യദേവതയായ പുഴുക്കടിയേക്കണ്ട് ഞാൻ രോമാഞ്ചം കൊണ്ടു..
ആശുപത്രി..ഡ്രിപ്പ്..കാശ്..ഓറഞ്ച്..മുന്തിരി.
സ്വപ്‌നങ്ങൾ അങ്ങനെ നൂല് പൊട്ടിയ പട്ടം പോലെ പാറിപ്പറന്നു..എന്റെ അസുഖവിവരമറിഞ്ഞ അമ്മാമ്മച്ചി വീട്ടിൽ വന്നത് അപ്പോളാണ്..
“ഭാനുവേ..ഇത് പുഴുക്കടിയാടീ..ഇതിന് അലോപ്പതി ശരിയാവത്തില്ല..മഞ്ഞളും വേപ്പെലയും കൂടെ അരച്ചിട്ടാൽ മതി..”
വയറു പരിശോധിച്ച നാട്ടുമ്പുറത്തെ എം ബി ബി എസ് എടുക്കാത്ത ഡോക്ടറായ അമ്മാമ്മച്ചി പറഞ്ഞത് കേട്ട് ഞാൻ തളർന്നു പോയി …
അമ്മാമ്മച്ചിയോട് എനിക്കന്നു തോന്നിയ വൈരാഗ്യത്തിന് കണക്കില്ല..ഇത്തിരി കൂടെ പൊക്കമുണ്ടായിരുന്നെങ്കിൽ അവരുടെ തലമണ്ടയ്ക്കൊന്ന് കൊടുക്കാമായിരുന്നെന്ന് തോന്നിപ്പോയി..
അമ്മയുടെ നിർദ്ദേശ പ്രകാരം ആശൂത്രിയിൽ പോകാനായി എടുത്തിട്ട ഉടുപ്പ് ഞാൻ ഊരിയിട്ട്..മഞ്ഞളും വേപ്പെലയും കൂടെ അരച്ച് അമ്മ എന്റെ പുഴുക്കടിയുടെ മേലെ തേച്ചു തന്നു…
പല സ്ഥലങ്ങളിൽ ഈ അസുഖത്തിന് പല പേരുകളാണ്..ചിലര് വട്ടച്ചൊറി എന്നും പറഞ്ഞു കേട്ടിട്ടുണ്ട്..
പിറ്റേന്ന് രാവിലെ ഞാൻ സ്കൂളിൽ പോയി..
മാധവൻ സാറിന്റെ കണക്ക് ക്ലാസ്സ്‌ തുടങ്ങിയപ്പോ വയറിൽ ചെറുതായ് ചൊറിച്ചിൽ ആരംഭിച്ചു..അത് പിന്നെ സഹിക്കാൻ പറ്റാത്ത തരത്തിലുള്ള ചൊറിച്ചിലായി..ഞാനൊന്ന് ചൊറിഞ്ഞു..
“ആഹ്…എന്താ ഒരു സുഖം..പിന്നെയും ചൊറിഞ്ഞു..വീണ്ടും സുഖം..പിന്നേം പിന്നേം ചൊറിഞ്ഞു..സുഖം കൂടിക്കൂടി വന്നു..പിന്നെ ചൊറിച്ചിൽ നിർത്താൻ പറ്റാതായി..
“എന്തുവാടീ..നിന്നെ പുഴു ആട്ടിയോ..?
എന്റെ ചൊറിച്ചിൽ കണ്ട സാറിനു സംശയം..
ഞാനെന്റെ വയറു കാണിച്ചു കൊടുത്തു..ചൊറിഞ്ഞു ചുവന്ന പുഴുക്കടിയേക്കണ്ട് സാറിന്റെ ഹൃദയം പൊട്ടി..
“വേദനയുണ്ടോ മോളേ..ആശൂത്രിയിൽ പോയാരുന്നോ..
അന്നേ വരെ എന്നെ മോളേ എന്ന് വിളിക്കാത്ത സാറിന്റെ ചോദ്യം കേട്ട് ഞാൻ വിങ്ങിപ്പൊട്ടി..
“ഭയങ്കര വേദനയാ സാറേ..ആശൂത്രിയിൽ പോയില്ല..
എന്റെ കരച്ചിൽ കണ്ട സാറ് എന്റെ കൊച്ചച്ചന്റെ ഏഴാം ക്ലാസിൽ പഠിയ്ക്കുന്ന മോനെ കൂട്ടി എന്നെ വീട്ടിൽ വിട്ടു..ശരിക്കും പറഞ്ഞാൽ അന്നാണ് വയറ്റിൽ വന്നത് പുഴുക്കടിയല്ലെന്നും എന്റെ ഭാഗ്യദേവതയാണെന്നും ഞാൻ തിരിച്ചറിഞ്ഞത്..വീട്ടിൽ വന്ന് ഞാനും അവനും കൂടെ കഞ്ഞിയും കറിയും വെച്ചു കളിച്ചു..
അതിശയമെന്ന് പറയട്ടെ പിന്നീട് സാറ് ചോദ്യം ചോദിക്കുന്ന ദിവസങ്ങളിലെല്ലാം എന്റെ പുഴുക്കടി പൂർവ്വാധികം ശക്തിയോടെ ചൊറിച്ചിൽ തുടങ്ങി..കൂട്ടത്തിൽ ഇന്ദുലേഖയുടെ ബോധക്ഷയവും..സാറിനെന്നോട് വല്ലാത്തൊരു അനുകമ്പയാരുന്നു..സ്കൂളിൽ നിന്ന് ആശൂത്രിയിൽ പോകാൻ വേണ്ടിയുള്ള എന്റെയും കൊച്ചച്ചന്റെ മോന്റെയും വീട്ടിലേയ്ക്കുള്ള യാത്രകൾ വർദ്ധിച്ചു..
എന്റെ പുഴുക്കടി കൊണ്ട് ഏറ്റവും ഗുണമുണ്ടായത് എന്റെ കൊച്ചച്ചന്റെ മോനായിരുന്നു..ദോഷം പറഞ്ഞൂടല്ലോ..അതിന്റെ നന്ദി ആ ചെർക്കന് ഇപ്പോളുമുണ്ട്..
അമ്മ അരച്ചു പുരട്ടി തരുന്ന വേപ്പെലയും മഞ്ഞളുമൊക്കെ അമ്മ കാണാതെ ഞാൻ കഴുകിക്കളഞ്ഞു..എന്റെ പുഴുക്കടി ഇത്തിരി പോലും കുറയാതിരിക്കാൻ ഞാൻ ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു..
അമ്മാമ്മച്ചി പറയുന്നത് കേട്ടതുകൊണ്ടാണ് എന്റെ പുഴുക്കടി മാറാത്തതെന്ന് പറഞ്ഞ് അച്ഛൻ അമ്മയുമായി മുട്ടൻ വഴക്കുണ്ടായി..അങ്ങനെ വരാൻ വഴിയില്ലെന്ന് അമ്മ തർക്കിച്ചു..എന്റെ പുഴുക്കടിയുടെ മേലെ ഇനി മഞ്ഞളരച്ചിട്ടാൽ അമ്മയുടെ കയ്യടിച്ചൊടിയ്ക്കുമെന്ന് അച്ഛൻ അമ്മയെ ഭീഷണിപ്പെടുത്തി..പിറ്റേന്ന് എന്നെ ആശൂത്രിയിൽ കൊണ്ടോവാൻ അച്ഛൻ തീരുമാനിച്ചു..
അന്ന് രാത്രി ഞാനുറങ്ങീല..സന്തോഷങ്ങളുടെ ദിനങ്ങൾ അവസാനിക്കാൻ പോകുവാണെന്ന് എനിക്ക് തോന്നി..ഞാനെന്റെ പുഴുക്കടിയിൽ വിരലോടിച്ച് ഇരുട്ടിലിരുന്ന് കണ്ണീർ വാർത്തു..നെടുവീർപ്പിട്ടു..
പിറ്റേന്ന് രാവിലെ ആശൂത്രിയിൽ പോയി..
ഡോക്ടർ തന്നൊരു മരുന്നിട്ടപ്പോൾ ഒരാഴ്ച്ച കൊണ്ട് എന്റെ പുഴുക്കടി എന്നെ പിരിഞ്ഞു പോയി..അന്നെനിക്ക് സുഖമായപ്പോൾ എന്നേക്കാൾ കൂടുതൽ വേദനിച്ചത് എന്റെ കൊച്ചച്ചന്റെ മോനായിരുന്നു..സന്തോഷിച്ചത് ഇന്ദുലേഖയും..
വർഷങ്ങൾ എത്ര പെട്ടെന്നാണ് ഓടിപ്പോകുന്നത് …
അടുത്തിടെ അക്ഷയ സെന്ററിൽ നിൽക്കുമ്പോൾ ചുമലിലൊരു കൈ ഊക്കോടെ വന്ന് വീണു..വേദനയോടെ ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ തടിച്ചുരുണ്ടൊരു പെണ്ണ്..മാസ്ക് വെച്ചേക്കുന്ന കാരണം ആളെ മനസിലാകുന്നില്ല..
“എന്താടീ അന്തംവിട്ട് നോക്കുന്നെ..നിന്റെ പു ഴുക്കടി മാറിയോ..?
വായും പൊളിച്ചു നിന്ന എന്റെ മുഖത്തേയ്ക്ക് നോക്കി അവൾ മാസ്ക്കൂരി..പൂച്ചക്കണ്ണും ചുരുണ്ട മുടിയും നെറ്റിയിലെ മറുകുമൊക്കെ വർഷങ്ങൾക്ക് ശേഷം എന്നെ നോക്കി ചിരിച്ചു..എന്റെ പ്രിയപ്പെട്ട കൂട്ടുകാരി ഇന്ദുലേഖ..
“എന്റെ പുഴുക്കടിയൊക്കെ മാറി..നിന്റെ ബോധക്ഷയത്തിന് കുറവുണ്ടോ..?
ഞാനവളുടെ കയ്യിൽ പിടിച്ചു ചോദിച്ചു..
“കല്യാണം കഴിഞ്ഞ് കുറെ ദിവസം കഴിഞ്ഞ് അണ്ണനുമായി ഒന്ന് വഴക്കിട്ടപ്പോൾ ഞാനൊന്ന് ബോധംകെട്ട് വീണു പെണ്ണേ..അങ്ങേരെന്നെ തിരിഞ്ഞു നോക്കീല..കുറെ നേരം കഴിഞ്ഞപ്പോ ആരും വരാഞ്ഞോണ്ട് ഞാൻ തനിയെ എണീച്ചു പോയി..പിന്നീടിന്നേവരെ ബോധംകെട്ടിട്ടില്ല..
പഴയ ചുറുചുറുക്കോടെ അവളത് പറഞ്ഞു പൊട്ടിച്ചിരിച്ചു..
വിശേഷങ്ങളൊക്കെ പറഞ്ഞു തീർത്ത് അവളോട് യാത്ര പറഞ്ഞിട്ട് അടുത്ത മഴയ്ക്ക് മുൻപ് വീട്ടിലെത്താൻ വേണ്ടി ഓട്ടോയിൽ കയറിയിരിക്കുമ്പോൾ ദൂരെ നിന്ന് എന്നെ നോക്കി നിൽക്കുന്ന അവളെ നോക്കി ഞാൻ കൈവീശി..
ഓർമ്മകൾക്കെന്ത് സുഗന്ധമാണല്ലേ…എത്ര മുതിർന്നാലും കുട്ടിത്തത്തിലേയ്ക്ക് കൊണ്ടു പോകുന്ന ചില ഓർമ്മകൾ സമ്മാനിക്കുന്ന സന്തോഷം ചില്ലറയല്ല.
അന്നത്തെ സ്കൂളും അവളും പിന്നെയീ മഴയും മനസിലിപ്പോഴും നിറഞ്ഞു പെയ്യുന്നുണ്ട്…അവസാനമില്ലാത്തതുപോലെ…