എഴുത്ത്:-അബ്രാമിന്റെ പെണ്ണ്

ഉച്ചയ്ക്ക് തുടങ്ങിയ മഴയാണ്.. മുടിഞ്ഞ കാറ്റും.. മഴ തുടങ്ങിയപ്പോൾ പോയ കറന്റ് രാത്രിയായിട്ടും വന്നിട്ടില്ല.. ഞാൻ മുറിയിൽ നിന്ന് പിറ്റേന്ന് രാവിലെ അമ്പലത്തിൽ ഇട്ടോണ്ട് പോകാനുള്ള തുണി മടക്കി അലമാരയിൽ വെയ്ക്കുകയായിരുന്നു.മോളേ ഗർഭിണിയായിട്ടിരിക്കുന്ന സമയം..കെട്ടിയോൻ ജോലി സംബന്ധമായി മലയാറ്റൂരാണ്.. രണ്ടാഴ്ച കൂടുമ്പോൾ വീട്ടിലെത്തുന്ന പ്രവാസി…. വരുന്നതിന്റെ പിറ്റേന്ന് വൈകിട്ട് തിരിച്ചു പോവുകയും ചെയ്യും..അതിയാൻ കൂടെയില്ലാത്തതിന്റെ സകല പ്രയാസങ്ങളും ഞാനനുഭവിക്കുന്ന സമയമാണ്…

Join Abraminte Pennu on WhatsApp

Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!

Join Our WhatsApp Channel

“ഇതെന്തുവാടെ ശാരദേ ഇവിടെ മാത്രം കറണ്ടില്ലാത്തെ.. ലൈൻ കമ്പിയേൽ വല്ല മരവും വീണോ..

മുറ്റത്ത് നിന്നുമുള്ള ചോദ്യം കേട്ട് ഞാൻ വെളിയിലേയ്ക്കൊന്ന് തലനീട്ടി.. തകർത്തു പെയ്യുന്ന മഴയ്ക്കിടയിലൂടെ കുടയും പിടിച്ച് അമ്മായിയമ്മയുടെ ചങ്ക് കൂട്ടുകാരി ഭാരതിയമ്മ വീട്ടിലേയ്ക്ക് വരികയാണ്…. ഭർത്താവും ഒരേയൊരു മകളും മരിച്ചതിൽ പിന്നെ പുള്ളിക്കാരി രാത്രി ഞങ്ങളുടെ വീട്ടിലാണ് കിടക്കുന്നത്.. രാവിലെ അഞ്ചരയോടെ ഉറങ്ങിയെഴുന്നേറ്റ് ആള് തിരിച്ചു സ്വന്തം വീട്ടിൽ പോവുകയും ചെയ്യും..

Follow Abraminte Pennu on Social Media

Stay connected with us for the latest stories, updates, and exclusive content on your favorite social platforms. Follow Abraminte Pennu on Facebook, Instagram, YouTube, and Twitter!

ഭാരതിയമ്മ അടുപ്പമുള്ളവർക്കെല്ലാം പായിയമ്മയാണ്.. വൈകുന്നേരം പായിയമ്മ വരുന്നതോടെ അറുപതു കഴിഞ്ഞവരുടെ സഭ സജീവമാകും.. അന്നൊക്കെ ഞങ്ങളുടെ വീട്ടിൽ മാത്രേ കറന്റുള്ളൂ.. അതുകൊണ്ട് തന്നെ അടുത്തുള്ളവരൊക്കെ ടീവി കാണാൻ വരുന്നത് ഞങ്ങളുടെ വീട്ടിലായിരുന്നു..കൂട്ടത്തിൽ സീരിയൽ കാണാൻ വരുന്ന സ്വാതന്ത്ര്യ സമരത്തിന് മുൻപുണ്ടായ ചില വസന്തങ്ങളുമുണ്ട്.. അമ്മ ചീനി പുഴുങ്ങും.. കൂട്ടത്തിൽ കാ‍ന്താരി മുളക് ചമ്മന്തിയും കട്ടൻ കാപ്പിയും. ഇത് കഴിക്കുന്ന സമയത്താണ് നാട്ടിലുള്ള സകല വിശേഷങ്ങളുടെയും ചർച്ച നടക്കുന്നത് .. നാട്ടിലുള്ളവരുടെ കുടുംബപ്രശ്നം.. ഒളിച്ചോട്ടം.. അ വിഹിതം… അടിപിടി.. വിവാഹ മോചനം തുടങ്ങി ചന്തയിലെടുക്കാത്ത സകല സാമഗ്രികളും ഈ ഹാളിലിട്ട് ഇവരെല്ലാം കൂടി വിലപേശും..

കെട്ടിയോന്റെ വീട്ടിലെ ജീവിതരീതിയും എന്റെ വീട്ടിലെ ജീവിതവും തമ്മിൽ ആനയും ആടും പോലെയുള്ള വ്യത്യാസമുണ്ടായിരുന്നു.. അതുകൊണ്ട് തന്നെ ഇവിടുത്തെ ചിട്ടകളുമായി പൊരുത്തപ്പെടാൻ ആദ്യമൊക്കെ എനിക്ക് വല്യ ബുദ്ധിമുട്ടായിരുന്നു.. പ്രത്യേകിച്ച് ഇവിടുത്തെ ദിവസം തോറുമുള്ള സഭ കൂടലൊക്കെ ചില്ലറയൊന്നുമല്ല എന്നെ ബുദ്ധിമുട്ടിച്ചിട്ടുള്ളത്.. പിന്നെ അഡ്ജസ്റ്റ് ചെയ്യാൻ ഞാൻ ശീലിച്ചെന്ന് വേണം പറയാൻ..

കുട മടക്കി സിറ്റൗട്ടിന്റെ മൂലയിലേയ്ക്ക് വെച്ച് പായിയമ്മ വീട്ടിലേയ്ക്ക് കയറി..പായിയമ്മയ്ക്ക് മുൻപേ വന്ന സീരിയലിന്റെ കുടുംബപ്രേക്ഷകർ ചിലരവിടിരിക്കുന്നുണ്ട്.അമ്മായിയമ്മ ഒരു പായിൽ പുതച്ചു മൂടിക്കിടക്കുന്നു.. പായിയമ്മ അമ്മയുടെ അടുത്തേയ്ക്ക് നീങ്ങിയിരുന്നു..പായിയമ്മ വന്നതോടെ കറന്റിനെ പ്രതീക്ഷിച്ച് നിരാശരായി ചടഞ്ഞു കൂടിയിരുന്നവരൊക്കെ ഉഷാറിലായി.. അവരവർക്ക് കിട്ടിയ വിഷയങ്ങൾ ഓരോരുത്തരായി അവതരിപ്പിക്കുന്നതിനിടയിലാണ് പായിയമ്മ അത് പറയുന്നത്..

“ശാരദേ..ഇന്ന് വെളുപ്പിനെ ഞാൻ വീട്ടിലോട്ട് പോകുമ്പോൾ പാലത്തിന്റെ അടുത്തു ചെന്നതും ദൂരെ നിന്നും രണ്ടാൾ പൊക്കത്തിലൊരു രൂപം അലറി വിളിച്ചു പാഞ്ഞു വരുന്നു.. തലയിൽ വലിയൊരു കൊട്ട നിറയെ തീയും…ദാന്ന് പറഞ്ഞ് കണ്ണടച്ച് തുറക്കും മുന്നേ അതങ്ങു പോയി.. നോക്കെടെ…പറഞ്ഞപ്പോ തന്നെ എന്റെ കൈ കോരിപ്പെരുക്കുന്നു..

Join Abraminte Pennu on WhatsApp

Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!

Join Our WhatsApp Channel

തുണി മടക്കിക്കൊണ്ട് നിന്ന എന്റെ നെഞ്ചിലേക്ക് പായിയമ്മ പറഞ്ഞ ആ ഒരു കൊട്ട തീ ആളിപ്പടർന്നു..കറന്റ്‌ ഇല്ലാത്തതു കൊണ്ട് പായിയമ്മയുടെ രോമാഞ്ചം കാണാൻ എനിക്കൊത്തില്ല..

റബർ തോട്ടത്തിനടുത്താണ് ഞങ്ങളുടെ വീട്.. തോട്ടത്തിനോട് ചേർന്ന മുറിയിലാണ് ഞാൻ കിടക്കുന്നത്.. കെട്ടിയോന്റെ അടുത്ത ബന്ധു തൂങ്ങി മരിച്ച ഒരു ആഞ്ഞിലി മരം ജനല് തുറക്കുമ്പോൾ കാണുന്ന എന്റെ പേടിസ്വപ്നമാണ്..എന്റെ മനസും ശരീരവും ഒരുപോലെ വിറകൊണ്ടു..

“ങ്ഹാ.. അത് വരത്ത് പോകുന്നതാ പായീ.. കൂടെ ചങ്ങല മാടനും കാണും.. രണ്ടാളും കൂടെ കാവിലേയ്ക്ക് പോകുന്ന പോക്കാ.. ആ സമയം മുന്നിലെങ്ങാനും പെട്ടാൽ ഒറ്റയടിയാ.. പിന്നെ ജന്മത്ത് എണീക്കില്ല..ഈ മുറ്റത്തെ പ്ലാവിന്റടുത്തൂടെ ഇറങ്ങി തോട്ടത്തിലേയ്ക്ക് വരത്ത് പോക്കുണ്ട്..ഇവിടുത്തെ അങ്ങേര് പണ്ടൊരു രാത്രിയിൽ പെടുക്കാനിറങ്ങിയതാ.. വരത്തടിച്ചിട്ടതല്ലിയോ.. ആ കിടപ്പീന്ന് അങ്ങേര് പിന്നെണീട്ടിട്ടുണ്ടോ..

അമ്മായിയമ്മ വിതുമ്പലോടെ പറഞ്ഞ് മൂക്ക് ചീറ്റി മുണ്ടിൽ തുടച്ചു.. കെട്ടിയോന്റെ അച്ഛൻ മരിച്ചത് പ്രെഷർ കൂടി വീണു പോയിട്ടാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.. അമ്മ പറയുന്നത് വരത്ത് അടിച്ചു കൊന്നതാണെന്നാണ്..പറഞ്ഞു വന്നപ്പോൾ ഈ വരത്ത് എന്ന് പറയുന്ന ദുരാത്മാവിനെ ഞാനൊഴികെ പലരും വെളുപ്പാൻകാലത്ത് കണ്ടിട്ടുണ്ട്..ആ വരത്തിൽ തൊട്ട് ചർച്ചയങ്ങു നീണ്ടു.. പല ഇനത്തിൽ പെട്ട പ്രേതങ്ങളുടെ ഒരു ഒത്തുചേരലായിരുന്നു പിന്നങ്ങോട്ട്..മാടനും മറുതയും കുട്ടിച്ചാത്തനും ചുടലയക്ഷിയുമൊക്കെ ഇവരുടെ നാവിൽ കൂടെ എന്റെ മുന്നിൽ അലറിവിളിച്ചു വന്നു.. ഈ പുല്ലുകളൊന്നും കഥ നിർത്താനുള്ള യാതൊരു ഭാവവുമില്ല..സ്വതവേ ഒന്നിലും പേടിയ്ക്കാതിരുന്ന എനിക്ക് സഹിക്കാൻ വയ്യാത്ത പേടിയായി.. ഒറ്റയ്ക്ക് കിടക്കാൻ പേടി.. ആരെയും കൂടെ കിടക്കാൻ വിളിക്കാനും അഭിമാനം സമ്മതിക്കുന്നില്ല…അതിന് വേറൊരു കാരണമുണ്ട്…

കെട്ടിയോൻ പോയ ആ ഇടയ്ക്ക് അങ്ങേരുടെ പെങ്ങളുടെ മോളെനിക്ക് കൂട്ട് കിടന്നു.. എന്നേക്കാൾ തടിയുള്ളൊരു പെണ്ണ്… പ്രായം കൊണ്ടും വലിയ വ്യത്യാസങ്ങളൊന്നുമില്ല,..ഉറക്കത്തിനിടയിലെപ്പോളോ ഒരു ദുർബല നിമിഷത്തിൽ ഞാനെന്റെ കെട്ടിയോനെ സ്വപ്നം കണ്ട്.. ഇവളോട് ഒന്നൂടെ ചേർന്ന് കിടന്നു.. ഉറങ്ങാതെ ഫോണിൽ തൊണ്ടിക്കൊണ്ട് കിടന്ന ലവൾ ആദ്യം ഈ കെട്ടിപ്പിടിച്ചത് അത്ര കാര്യമാക്കിയില്ല.. പിന്നെ ഞാൻ കാലെടുത്ത് അവളുടെ ദേഹത്തേക്കിട്ടെന്നും നെഞ്ചിലേയ്ക്ക് മുഖം ചേർത്ത് വെച്ചെന്നുമൊക്കെയാണ് അവൾ പറയുന്നത്.. എനിക്കറിഞ്ഞൂടാ.. സർവ്വ ശക്തനായ തമ്പുരാനാണെ സത്യം ഞാനതൊന്നും അറിഞ്ഞില്ല.. അല്ലെങ്കിലും ഞാനെന്റെ കെട്ടിയോനെ മറന്ന് അങ്ങനൊക്കെ ചെയ്യുവോ.. പിറ്റേ ദിവസം എന്റങ്ങേര് വീട്ടിൽ വരും.. ഒരു ദിവസം കൂടെ എനിക്ക് സഹിച്ചൂടെ ..അപ്പൊ ഞാനിങ്ങനെ വെപ്രാളം കാണിക്കുവോ..ഞാൻ സംഭവത്തിന്റെ സത്യസ്ഥിതി മനസിലാക്കിക്കാൻ ആവത് ശ്രമിച്ചെങ്കിലും അവള് വിശ്വസിച്ചില്ല..എന്നെ വിശ്വാസമില്ലാത്തോണ്ടാവും അവള് പിന്നെന്റെ മുറിയിൽ കേറീട്ടില്ല.. ഞാൻ വിളിക്കാനും പോയില്ല.. അവളുടത്രേം നീളവും വണ്ണവുമൊന്നുമില്ലെന്നേയുള്ളു..എനിക്കുമുണ്ട് മാനാഭിമാനമൊക്കെ..

ചർച്ചയ്ക്കിടയിൽ ഞാനും ചാടിവീണു..

“പ്രേതങ്ങളൊന്നുമില്ല..അങ്ങനെ ഉണ്ടായിരുന്നേൽ പ്രേതങ്ങളെ തട്ടി നമുക്ക് നടക്കാൻ പോലും പറ്റുവാരുന്നോ..ആരൊക്കെ ആരെയെല്ലാം കൊല്ലുന്നു.. അവരേ ആരെയെങ്കിലും ഈ പ്രേതങ്ങൾ വന്നു കൊല്ലില്ലായിരുന്നോ”..

Follow Abraminte Pennu on Social Media

Stay connected with us for the latest stories, updates, and exclusive content on your favorite social platforms. Follow Abraminte Pennu on Facebook, Instagram, YouTube, and Twitter!

“ദൈവമുണ്ടോ… പ്രേതവുമുണ്ട്… നിന്നെക്കാൾ കൂടുതൽ ഓണം ഞങ്ങളുണ്ടതാ…

എന്റെ വാദങ്ങളൊക്കെ അവരെടുത്തു ദൂരേക്കളഞ്ഞു… പതിനൊന്നു മണിയോടെ കറന്റ്‌ വരില്ലെന്ന് തീർച്ചയായപ്പോൾ ആളുകളൊക്കെ പിരിഞ്ഞു പോയി.. അമ്മയും പായിയമ്മയും ഉറങ്ങാനും കിടന്നു..

ഞാൻ ഒരുപോള കണ്ണടയ്ക്കാത്തൊരു രാത്രിയായിരുന്നു അത്. എനിക്കങ്ങു പേടിയാവുവാ..തോട്ടത്തിൽ നിന്ന് കേൾക്കുന്ന ഓരോ ശബ്ദങ്ങളും എന്നെ ഭയപ്പെടുത്തി.. വീടിനു ചുറ്റും തലയിൽ തീയും കൊണ്ട് അലറി വിളിച്ചോടുന്ന വരത്തിനെ ഓർത്ത് ഞാൻ കിടുങ്ങി വിറച്ചു.. അന്ന് വരെ കേൾക്കാത്ത മാടന്റെ ചങ്ങലക്കിലുക്കം ആ രാത്രിയിൽ ഞാൻ നിർത്താതെ കേട്ടു..വയറിൽ കൈചേർത്ത് ഞാനെന്റെ മോളോട് സങ്കടം പറഞ്ഞു കരഞ്ഞു..അപ്പുറത്തെ മുറിയിൽ നിന്നുയരുന്ന അമ്മയുടെയും പായിയമ്മയുടെയും കൂർക്കം വലിയായിരുന്നു എന്നെയേറെ സങ്കടപ്പെടുത്തിയത്..എല്ലാം പറഞ്ഞൊപ്പിച്ചിട്ട് ആ പടകൾ രണ്ടും കൂടെ കെട്ടിപ്പിടിച്ചുറങ്ങുന്നു.. എന്തൊരു പന്ന മനുഷ്യർ..

ഇരുന്നും കിടന്നും നടന്നും എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു.. അച്ചൻകോവിൽ അമ്പലത്തിൽ പോണം.. അവിടെയൊരു നേർച്ചയുണ്ട്..ഞങ്ങളുടെ വീടിനടുത്തുകൂടെ അഞ്ചരയ്ക്ക് പുനലൂരേക്ക് പോകുന്നൊരു വണ്ടിയുണ്ട്..ഞാൻ കുളിച്ച് റെഡിയായപ്പോളേക്കും പായിയമ്മയും എഴുന്നേറ്റ്…അവരുടെ മുഖത്തേയ്ക്ക് നോക്കുമ്പോളൊക്കെ എന്റെ മനസ്സിൽ എന്തൊക്കെ ചീത്തയാണ് വന്നതെന്നെനിക്കറിയില്ല.. തലേന്ന് അവർ പറഞ്ഞ പ്രേതത്തിന്റെ കാര്യമോർത്തപ്പോൾ ഒറ്റയ്ക്ക് റോഡിൽ വരെ പോകാൻ എനിക്ക് പേടിയായി..ബസ് സ്റ്റോപ്പ് വരെ അവരെന്നെ കൊണ്ടാക്കാമെന്ന് പറഞ്ഞപ്പോൾ എനിക്ക് കുറച്ചു സമാധാനം കിട്ടി….

വീട്ടിൽ നിന്നുമിറങ്ങുമ്പോൾ പായിയമ്മ “ഓം നമഃ ശിവായ ” ചൊല്ലുന്നുണ്ടായിരുന്നു.. കൂടെ ഞാനും…

Join Abraminte Pennu on WhatsApp

Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!

Join Our WhatsApp Channel

പാലം കടന്ന് ഞങ്ങൾ റോഡിലേയ്ക്കിറങ്ങിയതും…

ദൂരെ നിന്നും വലിയൊരു തീ പാഞ്ഞു വരുന്നു..!!!!

ഈശ്വരാ.. വരത്ത്… ഇവര് പറഞ്ഞത് നേരായിരുന്നോ..നമഃശിവായ ചൊല്ലിയ പായിയമ്മയുടെ ശബ്ദം വിറച്ചു.. അങ്ങോട്ടുമിങ്ങോട്ടും ചലിക്കാനാവാതെ ഞങ്ങളവിടെ തറഞ്ഞു നിന്നു പോയി.. ദൂരെ കണ്ട ആ തീ അടുത്തേയ്ക്ക് വരുന്നു…എന്റെ കുഞ്ഞിനെ പ്രസവിക്കാനുള്ള ഭാഗ്യമില്ലാതെ ഞാനിതാ ഇവിടെ വരത്തിന്റെ അടിയേറ്റ് വീഴാൻ പോകുന്നു..ഞാനെന്റെ കൈ വയറിൽ ചേർത്ത് പിടിച്ചു… ഭയം കൊണ്ട് നെഞ്ച് പൊട്ടുന്നു…

ദൂരെ നിന്നും വന്ന ആ തീ ഞങ്ങളുടെ അടുത്തെത്തി നിന്നു..

വരത്തിന്റെ അടി കൊണ്ട് വീഴാനും പിന്നീട് കിടന്ന കിടപ്പിൽ മരിക്കാനും റെഡിയായി നിന്ന ഞങ്ങളുടെ അടുത്ത് വന്നു നിന്നതൊരു സൈക്കിളായിരുന്നു.. സൈക്കിളിൽ നിന്നിറങ്ങിയ വരത്തിനെക്കണ്ട് ഞാനും പായിയമ്മയും ഒരുപോലെ ശ്വാസമെടുത്തു..റബ്ബറ് വെട്ടാൻ പോകുന്ന ശശിയണ്ണൻ…!!!

പുള്ളിയുടെ തലയിൽ ഒരു ലൈറ്റും കത്തിനിൽക്കുന്നുണ്ട്..

രണ്ടാൾ പൊക്കമുള്ള,,, തലയിൽ ഒരു കൊട്ട തീ കത്തിച്ച് അലറിവിളിച്ചു കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ പാഞ്ഞു പോകുന്ന,, കണ്മുന്നിൽ കാണുന്നവരെ ഒറ്റയടിയ്ക്ക് വീഴ്ത്തുന്ന ആ “ശശി വരത്തിനെ “”ഞാനൊന്ന് നോക്കി.. പിന്നീട് വരത്തിന്റെ സൃഷ്ടാവായ പായിയമ്മയെയും…പായിയമ്മയുടെ മുഖത്തൊരു അവിഞ്ഞ ചിരി വിരിഞ്ഞു..

“എവിടെ പോകുവാ ചേച്ചീ… നിനക്ക് സുഖവാന്നോ കൊച്ചേ…

ശശിയണ്ണൻ തലയിലിരുന്ന ഒരു കൊട്ട തീ ഊരി കയ്യിൽ വെച്ചുകൊണ്ട് ചോദിച്ചു..

“സുഖം അണ്ണാ.. അണ്ണൻ എന്നും ഈ നേരത്താന്നോ പോവുന്നെ.. ഈ ലൈറ്റിന് ഭയങ്കര വെട്ടമാണല്ലോ,.

എനിക്ക് സംശയം..

“ഞാനീ നേരത്തു പോകും കൊച്ചേ.. പായിചേച്ചിയെ ഞാനെന്നും കാണുവല്ലോ..ഈ ലൈറ്റ് അളിയച്ചാര് ഗൾഫിൽ നിന്ന് വന്നപ്പോൾ കൊണ്ട് വന്നതാ… നല്ല വെട്ടമുണ്ട്.തോട്ടത്തിൽ ഇഴജന്തുക്കളൊക്കെ ഉള്ളതല്ലേ….ഇത് കിട്ടിയത് ഉപകാരമായി…

ഇതൊക്കെ കേട്ടിട്ടും പായിയമ്മ കമാന്ന് മൂന്നക്ഷരം മിണ്ടീട്ടില്ല.. അവരെ വീട്ടിലേയ്ക്ക് പറഞ്ഞു വിട്ട് ശശിയണ്ണനൊപ്പം റോഡിലേയ്ക്ക് നടക്കുമ്പോൾ ഞാനോർക്കുവാരുന്നേ……….

“എന്തോരം സൈസ് മനുഷ്യരാണ് ഈ ലോകത്ത്…കഥകൾ പടച്ചു വിടാൻ മലയാളികളായ നമ്മളെ കഴിഞ്ഞേ വേറെ ആളുള്ളൂ….അതിനി എത്ര കാലം കഴിഞ്ഞാലും അതിനൊരു മാറ്റവുമുണ്ടാവൂല…കടുപ്പം തന്നമ്മച്ചീ.. കടുപ്പം തന്നെ….!!!