എഴുത്ത്:-അബ്രാമിന്റെ പെണ്ണ്
പനിയുടെ അസ്വസ്ഥതയിലുള്ള ഉച്ചയുറക്കത്തിനിടയിലെപ്പോഴോ വയലിറക്കത്തിലൂടെ തലയിൽ വലിയൊരു വല്ലം നിറയെ അരിഞ്ഞെടുത്ത പുല്ലുമായി കണ്ണമ്പുല്ലി അമ്മ വടിയും കുത്തി ഓർമ്മയിലേയ്ക്ക് പതുക്കെയിറങ്ങിവരുന്നു..
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channel“ഇഞ്ഞേ.. പകലൊറങ്ങുന്നത് പെണ്ണുങ്ങൾക്ക് നല്ലതല്ലെന്ന് അറിയാൻ വയ്യായോ.. ഓ.. അല്ലെങ്കീ തന്നെ ഞാം പറഞ്ഞാ നിങ്ങക്കാർക്കും ഇട്ടപ്പെടത്തില്ല.. ഒറങ്ങിക്കോ.. ബേഷായി ഒറങ്ങി കെടക്കുന്നെടോം ഇരിക്കുന്നേടോം മുടിപ്പിക്ക്..
തലയിലിരുന്ന വല്ലം അവര് ദേഷ്യത്തോടെ തറയിലേയ്ക്കിട്ടു… പുല്ലിനൊപ്പം വീണ വലിയ ഇരുമ്പിന്റെ ശബ്ദം കേട്ട് ഞാൻ ഞെട്ടിയുണർന്നു..
അടുത്ത് കിടന്നുറങ്ങുന്നത് എന്റേട്ടനാണ്..
എവിടെ….???
കണ്ണമ്പുല്ലിയമ്മ എവിടെ…????
വർഷങ്ങൾക്കിപ്പുറം ഇന്ന് മാത്രം ഞാനവരെ സ്വപ്നം കണ്ടതെന്തായിരിക്കും..
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channelകുഞ്ഞുന്നാളിലെ തെളിവാർന്ന ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട് കണ്ണമ്പുല്ലിയമ്മ.. കാണുമ്പോളൊക്കെ ഇഞ്ഞേ എന്ന് നീട്ടിവിളിച്ച് കവിളിൽ തലോടുന്ന സ്നേഹത്തിന്റെ ആൾരൂപം..ചാത്തൻ പുല്ലന്റെ കെട്ടിയോള്… ഉയരം കുറഞ്ഞ.. തലയിലെപ്പോഴും കരിമ്പനടിച്ച തോർത്ത് വെച്ച് വട്ടക്കെട്ട് കെട്ടുന്ന… കറുത്ത് തടിച്ച ചാത്തൻപുല്ലനെക്കാൾ സുന്ദരിയായിരുന്നു കണ്ണമ്പുല്ലിയമ്മ ..
ഒത്ത ഉയരവും അതിനൊത്ത തടിയുമുള്ള കണ്ണമ്പുല്ലിയമ്മ അധ്വാനിയായിരുന്നു.. ആരുടേയും മുന്നിൽ ഒന്നിനും വേണ്ടി തല കുനിയ്ക്കില്ലെന്ന് അവർക്ക് വലിയ നിർബന്ധമായിരുന്നു..
അഞ്ച് ആൺമക്കളെ അവർ പൊന്നുപോലെ വളർത്തി.. ആൺമക്കൾക്കിടയിൽ ആർക്കും അസൂയ തോന്നുന്നത്ര ഒത്തൊരുമയുണ്ടായിരുന്നെന്നത് വലിയ അതിശയമായിരുന്നു..
നാട്ടിലുള്ള സകല ആൾക്കാരുടെയും വയലിൽ നെല്ല് വിളയുമ്പോ കണ്ണമ്പുല്ലിയമ്മയുടെ നേതൃത്വത്തിലാണ് കൊയ്ത്ത് നടക്കുന്നത്.. മെലിഞ്ഞു നീണ്ട ശരീരമുള്ള അഞ്ച് ആൺമക്കളും അമ്മയെ സഹായിക്കാൻ കറ്റ തലയിൽ ചുമ്മി മത്സരിച്ചോടുമായിരുന്നത്രെ…
വലിയ കലത്തിനുള്ളിൽ ചെറുതായി കീറിയ മടല് നിരത്തി വെച്ച് അതിന് മേലെ പയറിന്റെ ഇല വാരിവെച്ച് ഒരു പുഴുക്കുണ്ട്.. ആവിയിൽ വേവുന്ന ഇല കണ്ണാപ്പയിലേയ്ക്ക് കോരി വെച്ചു ചൂടോടെ തന്നെ അതിലെ വെള്ളം പിഴിഞ്ഞ് കളഞ്ഞിട്ട് വായിൽ നിറയെ വാരി വെച്ച് ചവയ്ക്കുന്ന കണ്ണമ്പുല്ലിയമ്മയുടെ വായിൽ നിന്നും ചൂട് പുക പുറത്തേയ്ക്ക് വരുന്നത് കാണുമ്പോൾ അന്നൊക്കെ വലിയ അതിശയമായിരുന്നു..
കന്നുകാലിയുള്ള വീടുകളിൽ പുല്ലരിഞ്ഞു കൊടുക്കുന്നതായിരുന്നു അവരുടെ ഒരു വരുമാനം.. പുല്ലരിയാൻ പോകുന്ന പറമ്പിൽ നിന്നും തിരിച്ചു വരുമ്പോൾ മിക്കവാറും അവരുടെ കയ്യിലൊരു ചാക്കുണ്ടാവും.. അതിലൊരു പന്നിയെലിയും…
മുറ്റത്ത് വെള്ളം നിറച്ചു വെച്ചിരിക്കുന്ന വലിയ കുട്ടകത്തിലേയ്ക്ക് കണ്ണമ്പുല്ലിയമ്മ ചാക്ക് കെട്ട് താഴ്ത്തിപിടിക്കും.. എലിയുടെ മരണ വെപ്രാളം അവസാനിക്കുന്ന വരെ ആ പിടുത്തം അങ്ങനെ തന്നെ നിൽക്കും..
വെളിയിലെടുക്കുന്ന എലിയെ വലിയ വിറക് കീറി കത്തിച്ചെടുത്ത കനലിലിട്ട് തിരിച്ചും മറിച്ചും ചുട്ടെടുത്ത ശേഷം ഭർത്താവും ഭാര്യയും ഒരുമിച്ചിരുന്നാണ് കഴിക്കുന്നത്..
അവരുടെ ജീവിതത്തിന്റെ താളം തെറ്റിത്തുടങ്ങുന്നത് മക്കൾ ഓരോരുത്തരായി കല്യാണം കഴിച്ചപ്പോഴാണ്.. അഞ്ച് തരത്തിലുള്ള സ്വഭാവങ്ങൾക്കുടമകളായ അഞ്ച് പെണ്ണുങ്ങൾ..രണ്ട് ആൺമക്കൾ വേറെ വീട് വെച്ച് താമസം തുടങ്ങി..
കൂട്ടത്തിൽ മൂന്നാമത്തെ മകനായ രത്നാകരൻ കല്യാണം കഴിച്ചത് ചാത്തൻ പുല്ലന്റെ പെങ്ങളുടെ മോളായ സരസ്വതിയെയായിരുന്നു..
വാശിയും ദേഷ്യവും കൂടുതലായ സരസ്വതി വന്നതോടെ കണ്ണമ്പുല്ലിയ്ക്ക് സ്വസ്ഥത ഇല്ലാതായി… സന്തൂർ സോപ്പിട്ട് മാത്രം കുളിയ്ക്കുന്ന.. കുട്ടിക്കൂറാ പൗഡർ മാത്രം തേയ്ക്കുന്ന സരസ്വതിയ്ക്ക് പകലിരവില്ലാതെ അധ്വാനിയ്ക്കുന്ന..വിയർപ്പിന്റെയും പുല്ലിന്റെയും മണമുള്ള.. എലിയെ ചുട്ട് തിന്നുന്ന കണ്ണമ്പുല്ലിയമ്മയെ കാണുന്നതേ ഇഷ്ടക്കേടായിരുന്നു… തൊടുന്നതിനും പിടിയ്ക്കുന്നതിനുമൊക്കെ സരസ്വതി കുറ്റങ്ങൾ കണ്ട് പിടിയ്ക്കാൻ തുടങ്ങി…സരസ്വതിയുടെ അച്ഛൻ ആഭിചാരങ്ങൾ ചെയ്തിരുന്ന ആളായത് കൊണ്ട് കണ്ണമ്പുല്ലിയമ്മയ്ക്ക് അച്ഛനെയും മകളെയും വലിയ പേടിയായിരുന്നു.. ചാത്തൻ പുല്ലനുണ്ടെന്നതായിരുന്നു അവരുടെ ഒരേയൊരു ധൈര്യം..
ഇടയിലെപ്പോഴോ ചാത്തൻ പുല്ലനും മരിച്ചു … അതോടെ കണ്ണമ്പുല്ലിയമ്മ ശരിക്കും ഒറ്റപ്പെട്ടു..
Join Abraminte Pennu on WhatsApp
Stay connected with us for the latest updates, stories, and exclusive content from Abraminte Pennu. Be a part of our vibrant community and never miss a moment!
Join Our WhatsApp Channelരത്നാകരന് രണ്ട് കുട്ടികളായിരുന്നു.. ഒരു പെണ്ണും ഒരാണും..ഒരു ദിവസം സരസ്വതിയുടെ അച്ഛൻ മകളെ കാണാൻ മരുമകന്റെ വീട്ടിലെത്തി.. ഒരാൾ പൊക്കമുള്ളൊരു കപ്പക്കുലയുമായിട്ടാണ് അയാൾ വന്നത്.. കണ്ണമ്പുല്ലിയമ്മയ്ക്ക് വാഴപ്പഴത്തോട് വലിയ ഇഷ്ടവുമാണ്.. മകളോടും ബന്ധു വീട്ടുകാരോടും, വിശേഷങ്ങൾ പങ്കു വെച്ചിട്ട് സരസ്വതിയുടെ അച്ഛൻ തിരികെ പോയി..
രത്നാകരൻ കടയിൽ വാങ്ങിക്കൊണ്ട് വന്ന വലിയൊരു ചണച്ചാക്കിൽ സരസ്വതി വാഴക്കുല കയറ്റി ചായ്പ്പിൽ കൊണ്ടുപോയി വെച്ചു .. എല്ലാം കണ്ടുകൊണ്ട് കണ്ണമ്പുല്ലിയമ്മ ഉമ്മറത്തിരുന്ന് മുറ്റത്തേയ്ക്ക് നീട്ടി മുറുക്കിത്തുപ്പി….
ആഴ്ചയൊന്നു കഴിഞ്ഞ് കുല പഴുത്തപ്പോൾ രത്നാകരനും സരസ്വതിയും ചേർന്ന് അത് വെളിയിലെടുത്തു വെച്ചു.. ചുവന്നു തുടുത്ത കപ്പപ്പഴത്തിൽ നോക്കി കണ്ണമ്പുല്ലിയമ്മയും നിൽക്കുന്നുണ്ടായിരുന്നു..
അമ്മയെ കണ്ട ഭാവം നടിയ്ക്കാതെ മകനും മരുമകളും മുറിയിലേയ്ക്ക് കയറി.. ഇത്തിരി നേരം കൂടെ കുലയിലേയ്ക്ക് നോക്കി നിന്നിട്ട് പുല്ലരിയാനുള്ള ഇരുമ്പുമെടുത്ത് കണ്ണമ്പുല്ലിയമ്മ വയലിലേക്കിറങ്ങി..
വൈകുന്നേരം വീട്ടിലെത്തിയ കണ്ണമ്പുല്ലിയമ്മയെ കാത്തിരുന്നത് സംഹാരരുദ്രയെപ്പോലെ നിൽക്കുന്ന സരസ്വതിയായിരുന്നു..
കുലയിൽ നിന്ന ഏറ്റവും മുഴുത്ത ഒരു പഴം കാണാതെ പോയിരിക്കുന്നു…!!!!!
കണ്ണമ്പുല്ലിയമ്മ വാഴപ്പഴത്തിൽ നോക്കി കൊതി കുത്തുന്നത് സരസ്വതി കണ്ടതാണ്.. സരസ്വതി മാത്രമല്ല രത്നാകരനും..അമ്മ എന്തൊക്കെ പറഞ്ഞ് സത്യം ചെയ്തിട്ടും മകനും മരുമകളും വിശ്വസിച്ചില്ല..താൻ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യത്തിൽ കള്ളിയാവേണ്ടി വന്ന ആ പാവം നെഞ്ചിലടിച്ച് നിലവിളിച്ചു..ഹൃദയത്തിന്റെ സ്ഥാനത്ത് പാറക്കല്ലിരിക്കുന്നവരുടെ മുന്നിൽ തൊഴുതു നിന്ന് ആ പാവം നെഞ്ചുരുകി കരഞ്ഞു..
പിറ്റേന്ന് രാവിലെ…
തലേ രാത്രിയിൽ പറഞ്ഞു തീർന്നതിൽ തൃപ്തി പോരാതെ സരസ്വതി പേയിളകിയ പട്ടിയെപ്പോലെ വീണ്ടും അമ്മായിയമ്മയ്ക്ക് നേരെ ചീറിയടുത്തു..പറമ്പിലേക്കിറങ്ങാൻ തുടങ്ങിയ കണ്ണമ്പുല്ലിയമ്മ മരുമകളെ നോക്കി..
“ഇഞ്ഞേ… ഞാനതെടുത്തില്ല.. നിന്റെ കുഞ്ഞുങ്ങളെങ്ങാനുമാവും.. എന്നെയിങ്ങനെ ആക്ഷേപിക്കല്ലേ.. കണ്ണമ്പുല്ലിയുടെ വാ പറയുന്നത് വയറു കേക്കും കേട്ടോ … ഞാനാ പഴത്തേ നോക്കിയെന്നത് നേരാ… പക്ഷേങ്കീ ഞാനതേ തൊട്ടിട്ടില്ല…ഇന്ന് വരെ അർഹതയില്ലാത്തതൊന്നും ഞാനെടുത്തിട്ടില്ല…
അത് കേട്ടതും തന്റെ മക്കളേ അമ്മായിയമ്മ കള്ളരാക്കാൻ ശ്രമിച്ചെന്ന് പറഞ്ഞ് സരസ്വതി ഉറഞ്ഞു തുള്ളി..ഉറങ്ങിക്കിടന്ന രത്നാകരനെ വിളിച്ചുണർത്തി കൊണ്ട് വന്ന് അമ്മയെ കേട്ടാലറയ്ക്കുന്ന ചീത്ത വിളിപ്പിച്ചു…
“ഞാനെന്നും വിളിക്കുന്ന ഭഗവതി എന്നൊന്നൊണ്ടെങ്കിൽ.. ഞാൻ ആ പഴം എടുത്തിട്ടൊണ്ടെങ്കിൽ മാനംകെട്ട് ഇന്ന് ഞാൻ ഈ വീട്ടിൽ തിരിച്ചു വരും ഇഞ്ഞേ .. അതല്ല ഞാൻ സത്യമാരുന്നെങ്കിൽ..ഞാനതെടുത്തിട്ടില്ലെങ്കിൽ നിങ്ങടെ മുമ്പിലേക്ക് അമ്മയെന്നെ കൊണ്ട് വരത്തില്ല മക്കളേ..
മറുപടിയ്ക്ക് കാക്കാതെ കണ്ണമ്പുല്ലിയമ്മ കണ്ണ് തുടച്ചു വീട്ടിൽ നിന്നുമിറങ്ങി..
രാത്രിയായിട്ടും അമ്മ വീട്ടിൽ തിരിച്ചു വന്നില്ല.. തങ്ങൾക്കു മുൻപിൽ വരാനുള്ള നാണക്കേട് കൊണ്ടാണ് അമ്മ വരാൻ താമസിയ്ക്കുന്നതെന്ന് മകനും മരുമകളും കരുതി.. മൂത്ത മോന്റെ വീട്ടിൽ പോയിട്ടുണ്ടാകുമെന്ന് അവർ വിശ്വസിച്ചു ..രാവിലെ തിരിച്ചു വരുന്ന അമ്മായിയമ്മയെ വീഴ്ത്താനുള്ള പുതിയ വാക്ശരവുമായി മരുമകൾ കാത്തിരുന്നു…
പിറ്റേന്ന് രാവിലെ റബ്ബർ വെട്ടാൻ ചെന്ന മണിയാണ് അധികം ആഴമില്ലാത്ത കിണറിനരികിൽ പുല്ല് കൂട്ടിവെച്ചേക്കുന്നത് കണ്ടത്.. അടുത്തായി പുല്ലരിയുന്ന ഇരുമ്പും.. കിണറിലേക്കെത്തി നോക്കിയ മണി കാണുന്നത് ചുരുണ്ട് കൂടിക്കിടക്കുന്ന കണ്ണമ്പുല്ലിയമ്മയെയായിരുന്നു..
നാട്ടുകാർക്ക് മുൻപിൽ അമ്മയുടെ വട്ടമിരുന്നു പതം പറഞ്ഞു കരയാൻ മറ്റുള്ള മരുമക്കളെക്കാളും കൂടുതൽ സരസ്വതി മത്സരിച്ചു…
ആരെയും ബുദ്ധിമുട്ടിയ്ക്കാതെ തന്റെ ഭാഗത്തെ നിരപരാധിത്വം തെളിയിച്ച് കണ്ണമ്പുല്ലിയമ്മ മടങ്ങിപ്പോയി..
നാളുകൾ കഴിഞ്ഞപ്പോൾ താനായിരുന്നു പഴം എടുത്ത് തിന്നതെന്ന് സരസ്വതിയുടെ മകൻ ആരും കേൾക്കാതെ അമ്മയോട് പറഞ്ഞു.. അവളുടെ മുഖത്ത് പ്രത്യേകിച്ച് ഭാവഭേദമൊന്നും കണ്ടില്ല.. അവരത് പ്രതീക്ഷിച്ചിരുന്നിരിയ്ക്കണം…
ഞാൻ പത്തിൽ പഠിയ്ക്കുമ്പോളാണ് സരസ്വതിയ്ക്ക് സുഖമില്ലാതെയാകുന്നത്.. രത്നാകരൻ അവരെക്കൊണ്ട് പോകാത്ത ആശുപത്രികളില്ല.. അസുഖമെന്താണെന്ന് കണ്ട് പിടിച്ചില്ലെന്നാണ് അവർ എല്ലാവരോടും പറഞ്ഞത്.. നീണ്ട മാസങ്ങളുടെ ദുരിതങ്ങൾക്കിടയിൽ ഇത്തിരി വെള്ളം പോലുമിറക്കാൻ കഴിയാതെ സരസ്വതി മരണത്തിനു കീഴടങ്ങി. മൂന്ന് വർഷങ്ങൾക്ക് മുൻപ് രത്നാകരനും പോയി…
ഇന്നും അതുവഴിയൊക്കെ പോകുമ്പോൾ കണ്ണമ്പുല്ലിയമ്മയും രത്നാകരനും സരസ്വതിയുമൊക്കെ ആ മുറ്റത്തു നിൽക്കുന്നതായിട്ട് എനിക്ക് തോന്നാറുണ്ട്…
അവിടെയെത്തുമ്പോ വെറുതെയെങ്കിലും ഞാൻ വെളിയിലേയ്ക്ക് തല നീട്ടും..
“ഇഞ്ഞേ “… എന്ന സ്നേഹത്തിൽ പൊതിഞ്ഞ വിളിയ്ക്കായി….